ഉപജീവനോപാധിയാം ജോലിഭാരങ്ങൾ തീർക്കുന്നു വ്യഥകൾ മാനസത്തിൽ നാടും വീടും വിങ്ങലായ് നീറലായ് കദനങ്ങൾ തീർക്കുന്നു നെഞ്ചകത്തിൽ ഉച്ചമയക്കത്തിൽ കൺപോള തിരയുന്ന- ചെയ്തുതീര്‍ക്കാനുള്ള കുന്നോളം കടമകൾ വരി തെറ്റി നിര തെറ്റി കൂട്ടമായെത്തുന്നു സ്മൃതി മണ്ഡലത്തിൽ .. ഒടുവിൽ പാതിരാവിലെപ്പോഴൊ കടൽ താണ്ടിയെത്തിയ ഉഷ്ണകാറ്റിന്റെ മാറിൽ ഇറക്കി വെച്ചെല്ലാ ഭാരങ്ങളും താക്കോൽ കൂട്ടത്തിനൊപ്പം. ശേഷം നീണ്ടുനിവര്‍ന്നാണ്ടു പൊയൊരാ സുഖനിദ്രയെൻ മനസ്സിനെ ശൂന്യമാക്കി. പ്രവാസ ചക്രം കറങ്ങി പതിവുപോൽ ഉയിര്‍ത്തെഴുന്നേറ്റു ഞാൻ പുതിയൊരു പൊൻ പുലരിക്കായ് പുത്തനുണർവ്വോടെയെൻ മാനസവും...